പെയ്തുതീര്‍ന്ന മഴ
ഇഡ്ഡലി ഇളക്കിയിട്ടതിനുശേഷം തേങ്ങാച്ചമ്മന്തിയ്ക്ക് കടുക് താളിക്കുമ്പോള്‍ പത്രക്കാരന്റെ സൈക്കിളിന്റെ മണി കേട്ടു. ഉമ്മറത്തേക്ക് ഓടിച്ചെന്ന് പത്രം കൈവശമാക്കി. ശേഖരേട്ടന്റെയും കണ്ണന്റെയും കൈയില്‍ കിട്ടിക്കഴിഞ്ഞാല്‍ മണിക്കൂറുകള്‍ കഴിഞ്ഞേ വീണ്ടും പത്രം കാണുവാന്‍ കിട്ടുകയുള്ളൂ. കഴിഞ്ഞ ആഴ്ചയില്‍ വായിച്ചുനിര്‍ത്തിയ തുടര്‍ക്കഥ വായിക്കുവാനുള്ള ആകാംക്ഷയായിരുന്നു.
പത്രത്തിന്റെ താളുകള്‍ ധൃതിയില്‍ മറിച്ചുകൊണ്ടിരുന്ന വിരലുകള്‍ ചരമവാര്‍ത്തകളുടെ പേജില്‍ അറിയാതെ നിന്നു. കണ്ണുകള്‍ ഉടക്കിയ ഫോട്ടോയുടെ അടിയിലുള്ള വരികള്‍ ആവര്‍ത്തിച്ച് വായിച്ചപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് കയറി.
കാലം കൈവിരുത് കാട്ടിയിട്ടുണ്ടെങ്കിലും തിരിച്ചറിയുവാന്‍ കഴിയുന്ന മുഖം. നിരങ്ങിനീങ്ങിയ നിമിഷങ്ങള്‍ക്കെതിരെ പിന്നോക്കം സഞ്ചരിച്ച മനസ്സ് യൗവനത്തിലെ അനുഭവങ്ങളുടെ കൈവഴികള്‍ തേടിയലയുകയായിരുന്നു.
യുവത്വത്തിന്റെ പ്രഭാതങ്ങളിലെന്നോ അനുവാദം കൂടാതെ മനസ്സിനുള്ളില്‍ നീ പ്രതിഷ്ഠ ഇരുന്നില്ലേ? ഒടുവില്‍ അനുവാദമില്ലാതെ തനിയെ ഇറങ്ങിപ്പോയില്ലേ? അന്നു ഞാന്‍ കൊട്ടിയടച്ച മനസ്സിനുള്ളില്‍ കരിന്തിരി കത്തിയ വിളക്കിന് ചുറ്റും എന്റെ ദുഃഖം ഒരു ഈയാംപാറ്റയായി പറന്നു നടന്നു.
പ്രഷര്‍ കുക്കറിന്റെ പൊട്ടലും ചീറ്റലും വീണ്ടും എന്നെ വര്‍ത്തമാന കാലത്തിലേക്ക് കൊണ്ടുവന്നു. യാദൃശ്ചികമായിട്ടെങ്കിലും നിന്നെ വീണ്ടുമൊന്ന് കാണണമെന്ന് പലതവണ ആഗ്രഹിച്ചതാണ്. ഒരിക്കല്‍ അവസരം ഉണ്ടാക്കിത്തന്നപ്പോള്‍ മനഃപ്പൂര്‍വ്വം ഒഴിഞ്ഞ് മാറിയെങ്കിലും നിന്റെ ചേതനയറ്റ മുഖം കാണുവാനും അന്തിമോപചാരം അര്‍പ്പിക്കുവാനും ഇന്ന് മനസ്സ് കേഴുന്നു.
പ്രഭാതഭക്ഷണത്തിന് ഇരുന്നപ്പോള്‍ കൗമാരത്തിന്റെ പടവുകള്‍ ചവുട്ടിക്കയറുന്ന കണ്ണന്‍ ക്രിക്കറ്റ് മാച്ചുകളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു. അവന്‍ ഈയിടെയായി പെണ്‍കുട്ടികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്റെ മനസ്സില്‍ അസ്വസ്ഥതയുടെ പൊടിപടലങ്ങള്‍ ഉയരുന്നു.
തേങ്ങാച്ചമ്മന്തിയില്‍ നിന്നും കടുകും കറിവേപ്പിലയും ഉദാസീനതയോടെ മാറ്റി മൂകമായിരിക്കുന്ന എന്നെ നോക്കി ശേഖരേട്ടന്‍ ചോദിച്ചു:
"തനിക്ക് ഇന്നെന്ത് പറ്റി? പതിവില്ലാത്ത ഒരു മൗനം?"
മറുപടി ഒരു മറുചോദ്യമായിരുന്നു.
"ശേഖരേട്ടാ, ഞാനൊന്ന് അമ്മയെ കാണുവാന്‍ പൊയ്ക്കോട്ടെ? അമ്മയെ കണ്ടിട്ട് കുറച്ച് ദിവസങ്ങളായി."
"ഞാനും കൂട്ടത്തില്‍ വരട്ടെ?" എന്നെക്കുറിച്ച് എപ്പോഴും കരുതലുള്ള ഭര്‍ത്താവ്.
"ഞായറാഴ്ച ഒരു അവധിദിവസം കിട്ടുന്നതല്ലേ, വിശ്രമിച്ചോളൂ." അതു പറയുമ്പോള്‍ മനസ്സില്‍ തല്ലിച്ചിതറുന്ന തിരമാലകളുടെ രോദനം വെളിയില്‍ കേള്‍ക്കാതിരിക്കുവാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
രാവിലത്തെ ബസ്സുപിടിച്ച് അപ്പുവേട്ടന്റെ വീട്ടിലെത്തിയാല്‍ അപ്പുവേട്ടന്റെയും രാധച്ചേച്ചിയുടെയും മറവുപിടിച്ച് മരണവീട്ടില്‍ എത്താം. ഞായറാഴ്ച ആയതുകൊണ്ട് അവര്‍ വീട്ടിലുണ്ടാവും.
കൗമാരയൗവന കാലങ്ങളില്‍ ശേഖരിച്ച നിധികള്‍ സൂക്ഷിക്കുന്ന ആഭരണപ്പെട്ടി അലമാരിയില്‍ നിന്നും തപ്പിയെടുത്ത് മഞ്ഞക്കല്ലില്‍ സ്വര്‍ണ്ണം കെട്ടിയ പെന്‍ഡന്റ് വെളിയിലെടുത്തു. അതുവരെ അടക്കി നിര്‍ത്തിയിരുന്ന അന്തരാത്മാവിന്റെ തേങ്ങലുകള്‍ സൃഷ്ടിച്ച കണ്ണുനീര്‍ തടാകത്തില്‍ എന്നിലെ ഭാര്യ ഒരു കളിമണ്‍പ്രതിമ പോലെ അലിഞ്ഞലിഞ്ഞില്ലാതാകുന്നതും വീണ്ടും നിന്റെ കാമുകിയായി മാറുന്നതും ഞാനറിഞ്ഞു.
പെന്‍ഡന്റ് പേഴ്സില്‍ തിരുകിവച്ച് ബസ്റ്റോപ്പിലേക്ക് വേഗത്തില്‍ നടക്കുമ്പോള്‍ ശേഖരേട്ടനോട് കള്ളം പറയേണ്ടിവന്നതിന്റെ കുണ്ഠിതമായിരുന്നു മനസ്സില്‍.
ആദ്യകാലത്ത് നമ്മുടെ പ്രണയത്തെ അച്ഛന്റെ അനന്തിരവന്‍ അപ്പുവേട്ടനും എന്റെ സുഹൃത്ത് റാണിയും ഒരുപോലെ എതിര്‍ത്തിരുന്നു.
"രാജീ, അവരൊക്കെ പണത്തിലും പ്രതാപത്തിലും ജീവിക്കുന്നവരല്ലേ? നമുക്ക് എത്തിപ്പിടിക്കാവുന്ന കൊമ്പല്ലല്ലോ?"
മനസ്സില്‍ ഉയര്‍ന്ന ഉത്കണ്ഠകള്‍ ഉടച്ചുമാറ്റി നീയെനിക്ക് ധൈര്യം തന്നു. "ഏട്ടന്റെ ജീവിതം തകര്‍ത്ത അച്ഛന്‍ അതേ തെറ്റ് തന്നെ ആവര്‍ത്തിക്കുമോ?
ബസ്സ് മുന്നോട്ട് കുതിച്ചോടിയപ്പോള്‍ പേഴ്സ് തുറന്ന് പെന്‍ഡന്റ് ഒരിക്കല്‍ കൂടി നോക്കി.
പിറന്നാള്‍ ദിവസം സന്തോഷത്തോടെ റാണിയുടെ അടുത്തേക്ക് ഓടിക്കിതച്ച് എത്തിയ എന്റെ കയ്യില്‍ അടപ്പില്‍ മഞ്ഞക്കല്ല് പതിപ്പിച്ച ഒരു ഫോറിന്‍ പെര്‍ഫ്യൂം ഉണ്ടായിരുന്നു.
"റാണീ, ഇത് രവി എനിക്ക് തന്ന പിറന്നാള്‍ സമ്മാനം. കല്ലുപിടിപ്പിച്ച പെര്‍ഫ്യൂമിന് പിറകില്‍ കല്ലുവച്ചൊരു നുണയും ഞാന്‍ ചേര്‍ക്കുന്നു. നിന്റെ മിഡിലീസ്റ്റിലുള്ള ചേച്ചി കൊണ്ടുവന്നതും നീയെനിക്ക് തന്നതുമാണീ പെര്‍ഫ്യൂം!"
കുറച്ചുനാളുകള്‍ക്ക് ശേഷം സ്വര്‍ണ്ണം കെട്ടിയ മഞ്ഞക്കല്ല് പെന്‍ഡന്റും ധരിച്ച് കോളേജില്‍ എത്തിയപ്പോള്‍ റാണി ചോദിച്ചു: "നീയിത് എങ്ങനെ സാധിച്ചെടുത്തു?"
"എന്റെ പ്രിയ സുഹൃത്ത് റാണി തന്ന സമ്മാനം സ്വര്‍ണ്ണം കെട്ടിക്കണമെന്ന് കെഞ്ചിയാല്‍ അമ്മയും അച്ഛനും സമ്മതിക്കാതിരിക്കുമോ?" കുസൃതിയോടെ മറുപടി പറഞ്ഞു.
രവി, അന്ന് പെന്‍ഡന്റ് നിന്നെ കാണിച്ചപ്പോള്‍ നിന്റെ കണ്ണുകളില്‍ പുതിയൊരു തിളക്കം കണ്ടു.
"രാജിയുടെ കഴുത്തില്‍ ഞാന്‍ ചാര്‍ത്താതെ ചാര്‍ത്തിയ താലിയോ ഇത്?"
നിന്റെ ചോദ്യം ജീവിതത്തിന് പുതിയ അര്‍ത്ഥം കുറിച്ചു. അരയന്നങ്ങളെപ്പോലെ കുണുങ്ങിവന്ന ദിവസങ്ങള്‍ക്ക് അവയുടെ ചാരുതയും, അവ നീന്തിത്തുടിച്ച തടാകങ്ങളുടെ സ്വച്ഛതയും ഉണ്ടായിരുന്നു. പ്രതീക്ഷിക്കാതൊരു ദിനം തടാകം വറ്റുന്നതും അരയന്നങ്ങള്‍ പറന്നകലുന്നതും ദുഃഖത്തോടെ ഞാന്‍ നോക്കി നിന്നു. മീനച്ചൂടുള്ള ആ ദിവസം ഞാനോര്‍ക്കുന്നു.
"രാജീ, അച്ഛന്‍ ശക്തമായി എതിര്‍ക്കുന്നു. ഈ വിവാഹം നടന്നാല്‍ തറവാട്ടില്‍ താമസിക്കുവാന്‍ പറ്റില്ലെന്നും സ്വത്തിന്റെ ഓഹരി തരില്ലെന്നും തീര്‍ത്തു പറഞ്ഞു."
കരച്ചിലിന്റെ വക്കിലോളം എത്തിനില്‍ക്കുന്ന നിന്റെയും തേങ്ങിനില്‍ക്കുന്ന എന്റെയും നടുവില്‍ തേയിലത്തോട്ടങ്ങളും കനത്ത ബാങ്ക് ബാലന്‍സും അഗാധമായ വിള്ളലുകളുണ്ടാക്കിയിരുന്നുവെന്ന് ഞാന്‍ വീണ്ടുമറിഞ്ഞു.
"സ്വന്തമായി ജോലിയില്ലാത്ത ഞാന്‍ വീട്ടുകാരുടെ സാമ്പത്തിക പിന്തുണയില്ലാതെ എങ്ങനെ കുടുംബം പുലര്‍ത്തും?"
കടന്നുപോയ വന്ധ്യമാത്രകളുടെ അവസാനത്തില്‍ നീ എന്റെ കഴുത്തില്‍ കിടന്ന പെന്‍ഡന്റില്‍ ഒരു നിമിഷം തൊട്ടു. അത് നിന്റെ മൂകമായ വിടപറച്ചില്‍ ആയിരുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല. നമ്മുടെ അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് മനസ്സിലാക്കാതെ ഞാനാണ് ആദ്യം തിരിഞ്ഞുനടന്നത്.
കിട്ടാതിരുന്ന ആശ്വാസത്തിന്റെ തീരങ്ങള്‍ തേടി, വിധിവിക്രിയകളുടെ താളത്തിനൊത്ത്, അനുഭവങ്ങളുടെ പായല്‍ പിടിച്ച വരമ്പിലൂടെ കാലുറയ്ക്കാതെ നടക്കുമ്പോള്‍....
"രവിയുടെ വിവാഹം നിശ്ചയിച്ചു. ഒരു പണച്ചാക്കിന്റെ മകള്‍!." അപ്പുവേട്ടന്‍ പറഞ്ഞു.
തെന്നിവീഴാതിരിക്കുവാന്‍ ശ്രമിച്ചുവെങ്കിലും വീണുപോയി. പിന്നീട് എഴുന്നേല്‍ക്കുവാനുള്ള ശ്രമത്തിനിടയില്‍ മുറുകെപ്പിടിക്കുവാന്‍ ശേഖരേട്ടന്റെ കൈകള്‍ വീട്ടുകാര്‍ കാട്ടിത്തന്നു. പുതിയ ജീവിതം തുടങ്ങിയപ്പോള്‍ എന്റെ പെന്‍ഡന്റ് ആഭരണപ്പെട്ടിയുടെ അടിത്തട്ടില്‍ സൂക്ഷിച്ചുവച്ചു. ജീവിതത്തിന് താളമിട്ടെത്തിയ സന്തോഷം നിറഞ്ഞ ദിവസങ്ങള്‍. ശേഖരേട്ടനെ സന്തോഷം കൊണ്ട് ശ്വാസം മുട്ടിച്ചപ്പോഴും ചിലപ്പോള്‍ നിമിഷങ്ങള്‍ക്ക് അപൂര്‍ണ്ണതയുടെ ചുവയുണ്ടായിരുന്നു. തൊടിയിലെ ചേമ്പിലയില്‍ ഉരുണ്ടുനടന്ന തുഷാരബിന്ദുവായിരുന്നോ ഞാന്‍!
വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ അപ്പുവേട്ടന്‍ പറഞ്ഞു: "രാജീ, നീയറിഞ്ഞോ രവി ഒരു മുഴുക്കുടിയനായി മാറിയിരിക്കുന്നു. അയാളുടെ കുടുംബത്തിന് സാമ്പത്തികമായ തകര്‍ച്ചയാണ്. നിന്നെ ഒന്ന് കാണുവാന്‍ തരപ്പെടുമോ എന്നു ചോദിച്ചു. നിന്നോട് എന്തൊക്കെയോ പറയണമെന്നും വേദനിപ്പിച്ചതിന് മാപ്പ് ചോദിക്കണമെന്നും പറഞ്ഞു."
ഒരു മാപ്പപേക്ഷ സ്വീകരിക്കുവാനുള്ള മഹാമനസ്കത അന്നെനിക്ക് തോന്നിയില്ല. തെറ്റുചെയ്യലും അതിനെത്തുടര്‍ന്നുള്ള മാപ്പുചോദിക്കലും പുരുഷന്റെ ജന്മാവകാശങ്ങളാണല്ലോ! തിരുത്താനാവാത്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുന്നതില്‍ ഞാന്‍ ഒരര്‍ത്ഥവും കണ്ടില്ല.
പിന്നീടൊരിക്കല്‍ തറവാട്ടുമുറ്റത്തിന്റെ ഒഴിഞ്ഞകോണിലേക്ക് മാറ്റിനിര്‍ത്തി പതിഞ്ഞ സ്വരത്തില്‍ അപ്പുവേട്ടന്‍ പറഞ്ഞു:
"രാജി, നീയറിഞ്ഞോ, രവി കുടിച്ച് അയാളുടെ ലിവര്‍ മിക്കവാറും പോയി. ഡോക്ടര്‍മാര്‍ ഇനി അധികനാള്‍ കൊടുത്തിട്ടില്ല പോലും."
അപ്പുവേട്ടന്റെ വാക്കുകള്‍ പേമാരിയായി മനസ്സില്‍ പെയ്തിറങ്ങിയപ്പോള്‍ അവിടെ കത്തിനിന്ന രോഷത്തിന്റെ, പകയുടെ ജ്വാലകള്‍ കെട്ടടങ്ങുകയായിരുന്നു. അപ്പുവേട്ടന്റെ കൂടെ വന്ന് നിന്നെയൊന്ന് കാണാമായിരുന്നു. പക്വതയുള്ള സ്ത്രീപുരുഷന്മാരെപ്പോലെ അല്‍പനേരം സംസാരിക്കാമായിരുന്നു. അതിനെപ്പറ്റി നിന്റെ അന്തിമശ്വാസവും നിലച്ച ഈ നിമിഷത്തില്‍ വെറുതെ എന്തിനാലോചിക്കുന്നു.
മരണവീട്ടില്‍ എത്തിയപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കുവാന്‍ ശ്രമിച്ചു.
രവീ, എന്നോട് മാപ്പ് ചോദിക്കുവാന്‍ നീ എന്തുതെറ്റാണ് ചെയ്തത്? മകന്‍ അച്ഛനെ അനുസരിക്കുന്നത് തെറ്റല്ല എന്ന് ഈ വൈകിയ വേളയില്‍ എനിക്ക് തോന്നുന്നു. ഒരു പക്ഷെ നിന്റെ കുറ്റബോധവും എന്റെ നഷ്ടബോധവും കൊണ്ട് നമുക്കത് തെറ്റാണെന്ന് തോന്നിയതാവാം.
ശേഖരേട്ടനും കണ്ണനും ജന്മാന്തരങ്ങള്‍ക്ക് അപ്പുറമുള്ള ഏതോ നിശ്ചല ഭൂമിയിലെ മൊട്ടക്കുന്നുകള്‍ ആയി മാറുകയായിരുന്നു.
എന്റെ ജീവിതത്തിന്റെ ആഴങ്ങളില്‍ നീയിന്നും മുങ്ങിക്കിടക്കുന്നു. ഈ വൈകിയ വേളയില്‍ മാത്രം നിന്നെ കാണുവാന്‍ എത്തിയതിന് എനിക്ക് മാപ്പ് തരൂ.
ബസ്സ് കാത്തുനില്‍ക്കുമ്പോള്‍ മനസ്സും ശരീരവും ക്ഷീണിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തുവാന്‍ വൈകിയാല്‍ എന്നെ തനിയെ വിട്ടുവല്ലോ എന്ന് ശേഖരേട്ടന്‍ സ്വയം കുറ്റപ്പെടുത്തും.
"ചേച്ചി, ഇന്ന് ഒന്നും കഴിച്ചിട്ടില്ല, വല്ലതും തരണേ..."
ശബ്ദം കേട്ട് ചിന്തയില്‍ നിന്നുണര്‍ന്നപ്പോള്‍ ഒരു കൊച്ചുപെണ്‍കുട്ടിയുടെ അനുകമ്പ തോന്നിപ്പിക്കുന്ന മുഖം. പേഴ്സ് തുറന്ന് കുറച്ച് ചില്ലറ കൊടുത്തു. പെണ്‍കുട്ടി അടുത്ത ആള്‍ക്കൂട്ടത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ എന്തോ പ്രചോദനം കിട്ടിയതുപോലെ തിരികെ വിളിച്ചു. പേഴ്സ് തുറന്ന് മഞ്ഞക്കല്ലിന്റെ പെന്‍ഡന്റ് അവളുടെ നേരെ നീട്ടി.
"കുട്ടി, ഇതില്‍ കുറച്ച് സ്വര്‍ണ്ണം ഉണ്ട്. വിറ്റുകാശാക്കി വല്ലതുംവാങ്ങി കഴിച്ചോളൂ."
പേഴ്സ് അടയ്ക്കുമ്പോള്‍ മറിയുവാന്‍ വിസമ്മതിച്ചു നിന്ന ഏതാനും താളുകള്‍ മറിഞ്ഞുവെന്നും, ആ അദ്ധ്യായം അവസാനിച്ചുവെന്നും തോന്നി.
വീട്ടില്‍ എത്തിയപ്പോള്‍ ശേഖരേട്ടന്‍ വൈകിട്ടത്തെ ഭക്ഷണം ഹോട്ടലില്‍ നിന്നും വരുത്തി വച്ചിരിക്കുന്നു. തലവേദനയാണെന്ന് പറഞ്ഞ് നേരത്തെ ഉറങ്ങുവാന്‍ കിടന്നു. ശേഖരേട്ടന്റെ കൈകള്‍ ചുമലില്‍ അമര്‍ന്നുവീണപ്പോള്‍ ഞാന്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു.
"രാജീ, എന്നെയും കൂട്ടായിരുന്നില്ലേ, ഒരു ധൈര്യത്തിനായി...? എനിക്കൊരു വിഷമമേയുള്ളു. ഇത്രയുംകാലം കൂടെ താമസിച്ചിട്ടും രഹസ്യങ്ങള്‍ കൈമാറുവാനും ദുഃഖങ്ങള്‍ പങ്കുവയ്ക്കുവാനുമുള്ള ഒരുറ്റ സുഹൃത്താണ് ഞാനെന്ന് ഇനിയും നിനക്ക് തോന്നിത്തുടങ്ങിയിട്ടില്ലല്ലോ!"
ശേഖരേട്ടന്റെ കൈത്തലത്തില്‍ ഒന്നമര്‍ത്തിപ്പിടിച്ചപ്പോള്‍, എന്റെ തേങ്ങലുകള്‍ വെളിയില്‍ വന്നപ്പോള്‍...
ഒരിക്കല്‍ കൊട്ടിയടച്ച എന്റെ മനസ്സിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നതും, അവിടെ കത്തിനിന്ന നിലവിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ ആ കൈകള്‍ കരിങ്കല്‍ത്തൂണുകളായി മാറുന്നതും കണ്ടു. എനിക്കൊന്ന് ചാരിനില്‍ക്കാന്‍...
എന്റെ താങ്ങായി എന്നുമെന്നും...
32 Comments:
കിട്ടാതിരുന്ന ആശ്വാസത്തിന്റെ തീരങ്ങള്‍ തേടി, വിധിവിക്രിയകളുടെ താളത്തിനൊത്ത്, അനുഭവങ്ങളുടെ പായല്‍ പിടിച്ച വരമ്പിലൂടെ കാലുറയ്ക്കാതെ നടക്കുമ്പോള്‍....
'പെയ്തുതീര്‍ന്ന മഴ'
ഇതാ എന്റെ അടുത്ത കഥ.
തെറ്റുചെയ്യലും അതിനെത്തുടര്‍ന്നുള്ള മാപ്പുചോദിക്കലും പുരുഷന്റെ ജന്മാവകാശങ്ങളാണല്ലോ!
ഇഷ്ടപ്പെട്ടു. ആ വരി ഇഷ്ടപ്പെട്ടു :)
കഥകള്‍ ഇനിയും കേള്‍ക്കാന്‍ ഞങ്ങളൊക്കെ ഉണ്ടിവിടെ. പുതിയവ :)
നല്ല കഥ റീനി..സംഭവങ്ങളെക്കാളും അവ ഉപേക്ഷിച്ചു പോവുന്ന ഓര്‍മ്മകളാണ് നീറ്റലുണ്ടാക്കുന്നത്.ശേഖരേട്ടനെ കിട്ടിയ അവള്‍ ഭാഗ്യവതി.
-പാര്‍വതി.
വളരെ ഇഷ്ടമായി... :)
റീനി... കഥ ഒരുപാടു ഇഷ്ടായി...
ഭാര്യയുടെ വിവഹപൂര്‍വ്വ പ്രണയ ബന്ധം ഭരത്താവിനോട് ആദ്യമേ പറയേണ്ടതായിരുന്നോ എന്ന ഒരു ചോദ്യമാണ് ഈ കഥയുയര്‍ത്തുന്ന കാതലായ സാമൂഹിക സ്‌പര്‍ശം.
എന്നോടു ചോദിച്ചാല്‍ മുന്‍കഴിഞ്ഞതെക്കെ ഒരു സ്‌ലേറ്റു തുടക്കുന്ന ലാഘവത്തോടെ മറക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അതു ഭര്‍ത്താവിനോട് കുമ്പസരിക്കണമെന്നില്ല (തിരിച്ചും), മറിച്ച് പിന്നീട് വേട്ടയാടുന്ന ഓര്‍മ്മകളാണെങ്കില്‍ ചര്‍ച്ച ചെയ്യുന്നതാണ് നല്ലത്. സംശയരോഗികളായ ഇണകളാണെങ്കില്‍ പറയാതിരിക്കുന്നത് ഏറ്റം നല്ലത്.
നല്ല കഥ.ഇനിയും എഴുതൂ
പാര്‍വതി, വളരെ നന്ദി. ശരിയാണ്, ഓമ്മകള്‍ എന്നും നീറ്റലുണ്ടാക്കുന്നു. എല്ലാവര്‍ക്കും ഓരോ ശേഖരേട്ടനെ കിട്ടിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. (ശേഖരന്‍ കഥകളിലെ ഒരു പോപ്പുലര്‍ പേരാണന്നു അറിഞ്ഞില്ല).
ഇന്നലെ അത്താഴപ്പട്ടിണി ആയിരുന്നോ.? രവിവര്‍മ്മ ചിത്രങ്ങളാണോ ബ്ലോഗില്‍ കാണുന്നത്? -എനിക്കു പ്രിയപ്പെട്ട ചിത്ര്ങ്ങള്‍.
വല്യമ്മായി, നന്ദി.
ബിന്ദു, നന്ദി.
ഫാരിസ്, നന്ദി
കരീം മാഷ്, വളരെ നന്ദി
കഥ മനോഹരം റീനി...
മനോഹരമായ ശൈലി. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
കരീം, വളരെ നന്ദി.....മുകുന്ദന്‍ സാറിന്റെ "സാഹിത്യ ശില്‍പ്പ ശാല'യില്‍ സമ്പന്ധിച്ചിരുന്നു. ഇപ്പോഴും എഴുത്തിന്റെ ബാലപാഠം പഠിക്കുന്നതേയുള്ളൂ.
കൈത്തിരി നന്ദി.......ശരിയാണ്, മരണം എല്ലാ തെറ്റുകളെയും മായിക്കുന്നു.
"തുഷാരത്തുള്ളികള്‍" എന്നതാണോ കുടുതല്‍ അനുയോജ്യമായ വാക്ക്? "നമ്മുക്കു ചുറ്റും" എന്ന ബ്ലോഗിലെ ചേമ്പിലയില്‍ ഉരുണ്ടു നടക്കുന്ന വെള്ളത്തുള്ളികള്‍ കണ്ടൊ? അതാണു ഞാന്‍ ഉദ്ദേശിച്ചത്.
കഥ നന്നായിട്ടുണ്ട് റീനി.
തെറ്റുചെയ്യലും അതിനെത്തുടര്‍ന്നുള്ള മാപ്പുചോദിക്കലും പുരുഷന്റെ ജന്മാവകാശങ്ങളാണല്ലോ!
അപ്പോ സ്ത്രീകളുടെയോ?
ആദിത്യാ........ മുന്‍നിയോഗം എന്നതുപോലെ പുരുഷന്‍ തെറ്റു ചെയ്യുന്നുവെന്നോ മറ്റോ ്ചുള്ളിക്കാട്` പ
റഞ്ഞിട്ടുണ്ട്.....
പാലാക്കാരുടെ കുരുമുളക് ഇട്ട്` ഉണ്ടാക്കിയ താറാവിറച്ചിയും അടിച്ചിരിക്കുമ്പോള്‍ ജന്മ്മാവകാശങ്ങള്‍ നിലവില്‍ വരുത്തുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കുക...(.വെറുതെ പറഞ്ഞതാണേ.)
നിക്ക്........ആണിനും പെണ്ണിനും തുല്ല്യാവകാശം അല്ലേ? കാലം അതല്ലേ!
റീനീ യെപ് യെപ് :)
ആദി, പെന്റഗണ്‍ ബോംബുചെയ്യുന്ന ജോക്കു കലക്കി.
ബൂലോക ക്ലബ്ബില്‍ പറഞ്ഞതു ശരിയാ ആദി, ഇതു തീര്‍ച്ചയായും അഡിക്റ്റീവ് തന്നെ. മീങ്കറി വെക്കുന്നതിനിടക്ക് പോസ്റ്റുചെയ്തതാ. പോസ്റ്റും തെറ്റി, മീനും കരിഞ്ഞു.
ക്ലബ്ബില്‍ നിന്ന് ഇവിടെക്ക് എത്തിച്ചു അല്ലെ?
ഇവിടെ ചിലര്‍ കണ്ടാപ്പറയും ഞാന്‍ ലേഡീസിന്റെ പോസ്റ്റില്‍ മാത്രമേ കമന്റിടൂ എന്ന്.
പിന്നെ വേറേ ഒരു കാര്യം - ഈ മാതിരീത്തെ ചങ്കി കൊള്ളുന്ന ജോക്ക് ഇവടെപ്പറയരുത്. അതായത് മീങ്കറി കരിഞ്ഞതും ബീഫ് ഉലത്തിയപ്പോ ഉപ്പ് കുറഞ്ഞുപോയതും മറ്റും. ഒരുപാട് ബാച്ചിലര്‍ പയ്യന്മാര്‍ ഇവിടെ ഒണക്കറോട്ടീം സാന്‍ഡ്വിച്ചും കടിച്ചു പറിച്ച്, പെപ്സീം കുടിച്ച്, വീട്ടീന്ന് മൂക്കുമുട്ടേ നാലു നേരം ഫൂഡഡിച്ചിരുന്നതും ഓര്‍ത്ത് നെടുവീര്‍പ്പിട്ട് നടപ്പുണ്ട്. വെര്‍തെ എന്തിനാ അവരെ ...? :)
ബിന്ദൂച്ചേച്ചിയേ, ഇന്നു കാണാനില്ലാരുന്നല്ലോ?
റീനീ,
വളരെ നല്ല കഥ.മനസ്സില്‍ തട്ടി.
സംഭവങ്ങളെക്കാളും അവ ഉപേക്ഷിച്ചു പോവുന്ന ഓര്‍മ്മകളാണ് നീറ്റലുണ്ടാക്കുന്നത്
പാറു ചേച്ചീ, സത്യം! :-(
(പിന്നേയ്, ആ പ്രൊഫൈലിലെ ഫോട്ടോ എന്താ ഒരു ഭംഗി.. ഹൌ! രവിവര്‍മ്മ തമ്പുരാന്റെ മോഡലായിരുന്നു ല്ലേ? :-))
റീനിയിലെ കഥാകാരിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍.നന്നായി എഴുതിയിരിക്കുന്നു.
നല്ല കഥ.. മനോഹരമായ അവതരണം. അസ്സലയി..
ഈ കഥയില്‍ ഒരു നന്‍മനിറഞ്ഞ ഭര്‍ത്താവിന്റെ മനസ്സ് ഞാന്‍ കാണുന്നു.റിനി, കഥ നന്ന്. പക്ഷെ ജീവിതത്തില്‍ ഇങ്ങനെയുള്ള ഭര്‍ത്താക്കന്‍മാരും, ഭാര്യമാരും കുറവ്.ഒരു അഗ്നിഗോളമൊരുക്കാന്‍ ,അ തിലെല്ലാം വെന്തില്ലാതാവാന്‍, ഒരു വാക്ക്, ഒരു നോട്ടം, ഒരു വിഷയം ധാരാളം. കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.
റീനി...കഥ നന്നായി...പക്ഷേ...രവി മരിക്കേണ്ടി വന്നു അവള്‍ക്ക് ശേഖരനെ മനസ്സിലാക്കാന്‍ അല്ലേ...ഈ പെണ്ണുങ്ങള്‍ ആദ്യ പ്രണയം ഒരിക്കലും മറക്കില്ലേ... ?
അനംഗാരി, anwer എന്റെ "പെയ്തുതീര്‍ന്ന മഴ"യെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് നന്ദി. May 2006 "മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍" പ്രസിദ്ധീകരിച്ചതാണ് എന്റെ ഈ കഥ.
പെണ്ണുങ്ങള്‍ മാത്രമല്ല, ആരുംതന്നെ ആദ്യപ്രണയം അത്രപെട്ടന്ന് മറക്കില്ല എന്നാണ് എന്റെ വിശ്വാസം. ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടൊ?
എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്.
:)
ആദി, പള്ളിയില്‍ ചെന്ന് പറയു.
പള്ളിയില്‍ പോകാറില്ല.
നല്ല കഥ റീനി. ശങ്കരേട്ടന്റെ ഡൈലോഗ് കേട്ടപ്പോള്‍ എനിക്കും സങ്കടം തോന്നി. നല്ല ഡീസന്റ് ചേട്ടന്‍!
ആദ്യപ്രണയം മാത്രമല്ല, മനസ്സിന് സന്തോഷവും ദുഖവും വേദനയും തന്ന ഒന്നും മറക്കാനാവില്ല.
ദുബായിലെ പാര്‍ക്കിലുള്ള ആ ഉറുമ്പിന്റെ കടി കൊണ്ടവരുപോലും ജീവിതത്തിലത് മറക്കില്ല. ആ ഉറുമ്പിന്റെ കടി കൊണ്ടിട്ട് പത്തോളം പേര്‍ ആമ്പുലന്‍സില്‍ ‘ങാവു.. ങാവൂ...‘ എന്ന് ശബ്ദമുണ്ടാക്കിയാണേയ് ആശുപത്രിയില്‍ പോയത്! പിന്നെങ്ങനെ മറക്കാനാ..??
ആദ്യപ്രയണിയിനിയില്‍ നിന്ന് ‘യാതൊന്നും‘ പ്രതീക്ഷിക്കുന്നില്ലെങ്കിലും നാട്ടില്‍ പോകുമ്പോള്‍ വെറുതെ ഒന്ന് കാണണം എന്ന് വല്ലാതെ മോഹം തോന്നാറുണ്ട്.
പക്ഷെ, അവളുടെ ഭര്‍ത്താവ്, നമ്മളെ കണ്ടാല്‍ വല്ല ‘വെട്ടുപോത്ത്‘ നോക്കുന്ന പോലെയാണ് നോക്കുന്നത്. പിന്നെ, എങ്ങിനെ??
സോറി, ശങ്കരേട്ടന്‍ അല്ലാ..ശേഖരേട്ടന്‍ ആണ് ല്ലേ?
‘ശങ്കരേട്ടന്‍ പറഞ്ഞ ഡയലോഗ്‘ ഞാന്‍ എഴുതുകയോ പറയുകയ്യോ ചെയ്തില്ല പിന്നെ യെവന് എവിടന്നു കിട്ടി എന്നോര്‍ത്തോ??
നെഞ്ചത്തെ രോമവും ഡൈ ചെയ്യുമെങ്കിലും ബൈക്കുകളില്‍ വച്ചേറ്റവും നല്ല കമ്പനി ‘ഹോണ്ട’ യാണ് എന്ന് വാദിക്കുമെങ്കിലും നല്ലവനും പാവവുമായ എന്റെ പരിചയത്തിലുള്ള ഒരു ശങ്കരേട്ടനെ പെട്ടെന്നൊര്‍ത്തു പോയി അതുകൊണ്ടാണ് ഇങ്ങിനെ പറ്റിയത്. ക്ഷമിച്ചാലുംസ്.
ഒരു സ്ത്രീ മാത്രമേ ഇങ്ങിനെ ഒരു പഴയ ഒരു പ്രണയത്തിന്റെ പേരില്‍ പോവുകയുള്ളു എന്നു തോന്നുന്നു.പുരുഷന്‍ കുറെക്കുടി സ്വാര്‍ഥ്തനാണു.
“സേതു ഒരാളെ മാത്രമേ സ്നേഹിച്ചുള്ളൂ,സേതുവിനെ മാത്രം” എന്നു കാലത്തില്‍ സേതുവിന്റെ പഴയ കാമുകിയെക്കൊണ്ടു എംടി പറയിച്ചത് അതു കൊണ്ടാണെന്നു കരുതുന്നു.
മുസാഫിര്‍, ദുബായിലെ അനോണി, വളരെ നന്ദി, "പെയ്തുതീര്‍ന്ന മഴ" വായിച്ചതിന്.
അനോണി, പഴയകാമുകിയെ അകലത്തില്‍ നിന്നെങ്കിലും നോക്കിക്കാണുവാന്‍ സാധിക്കുന്നുണ്ടല്ലോ. ഇനിയിപ്പൊ അതൊക്കെ മതീന്ന് ആശ്വസിക്കു.
"പാവം ശേഖരേട്ടന്‍" എന്ന് ഞാനും പറഞ്ഞു, കഥ എഴുതിക്കഴിഞ്ഞ്. ഞാന്‍ എഴുതുമ്പോള്‍ കഥാപാത്രങ്ങളിലൂടെ ജീവിക്കുവാന്‍ ശ്രമിക്കാറുണ്ട്. വീട്ടുകാരുടെയും സമൂഹത്തിന്റെയും ചട്ടവട്ടങ്ങള്‍ക്കുള്ളില്‍ കഴിയുന്ന കുറെ നിസ്സഹായരായ കഥാപാത്രങ്ങള്‍!
Post a Comment
<< Home