ഓണസദ്യ കഴിഞ്ഞാല്‍ ഓടുന്നത് ഊഞ്ഞാലുകെട്ടിയിരിക്കുന്ന വരിക്കപ്ലാവിന്റെ ചുവട്ടിലേക്കാണ്. അവിടെനിന്നാല്‍ ഞങ്ങള്‍ കുട്ടികളുടെ കണ്ണുകള്‍ അതിനുപുറകിലായി താമസിക്കുന്ന പൊന്നമ്മയുടെ വീട്ടിലേക്കായിരിക്കും. അവരുടെ വീട്ടുമുറ്റത്ത് പൊന്നമ്മയുടെയും ദേവയാനിയുടെയും നേതൃത്വത്തില്‍ തുമ്പിതുള്ളലും തിരുവാതിരയും നടക്കുന്നുണ്ടാവും. ദൂരെ പുരുഷന്മാര് പകിടകളിക്കുന്നതിന്റെ ബഹളം കേള്‍ക്കാം.
അടുത്തുള്ള തെങ്ങിന്തോപ്പ് ചുറ്റുമുള്ള കുടിലിലെ കുട്ടികളുടെ കലാവേദിയായി മാറും. ഒരിക്കല്‍ മരച്ചീനിത്തണ്ടില്‍ വെള്ളക്ക കുത്തിവെച്ചുണ്ടാക്കിയ മൈക്കിലുടേ ഉണ്ടക്കണ്ണുള്ള സോമന് നടത്തിയ കഥാപ്രസംഗവും ശശിയും ഭാസ്ക്കരനും നടത്തിയ പാട്ടുകച്ചേരിയും ഞങ്ങള്‍ ആസ്വദിച്ചു. ഞങ്ങള്‍ക്കും ആ കുട്ടിസംഘത്തിന്റെ കൂടെ കൂടണമെന്നുണ്ടായിരുന്നു. പക്ഷെ.......
ഞങ്ങളും വിട്ടില്ല. പടിഞ്ഞാറെ തിണ്ണയില്‍ കസേര വലിച്ചിട്ട് വേദിയൊരുക്കി. കഥാപ്രസംഗവും പാട്ടുകച്ചേരിയും നടത്തി. തെങ്ങില്‍തോപ്പിലെ കുട്ടിസംഘത്തിനെപ്പോലെ ഞങ്ങള്‍ക്ക് പ്രേക്ഷകര്‍ ഇല്ലായിരുന്നു. മുറ്റത്തുകെട്ടിയിരുന്ന കറുമ്പന്‍പട്ടിമാത്രം ഞങ്ങളെ പ്രോത്സാഹിപ്പിച്ചും പ്രതിഷേധിച്ചും ഇടക്കിടെ കുരച്ചുകൊണ്ടിരുന്നു.
ഈ ഓര്‍മ്മകള്‍ കഴിഞ്ഞുപോയകാലം കയ്യൊപ്പിട്ടുതന്ന പത്രികപോലെ ഞാനിന്നും എന്റെ മനസ്സില്‍ സൂക്ഷിക്കുന്നു. അതിലൊന്നമര്‍ത്തിപ്പിടിച്ചാല്‍ പൂക്കളത്തിലുണ്ടായിരുന്ന തെച്ചിയും രാജവല്ലിയും എന്റെ കൈക്കുള്ളിലുണ്ടെന്നുതോന്നും. അന്നത്തെ ഊഞ്ഞാല്‍ക്കയറിന്റെ പരുപരുപ്പ് എന്റെവിരലുകളില്‍ അനുഭവപ്പെടും.
ഇന്നെനിക്കാ വീടില്ല. കുറെ ഓര്‍മ്മകള്‍ മാത്രം.